Wednesday, April 24, 2024
keralaNewspolitics

പരാതി കൊടുക്കാന്‍ മുഖ്യമന്ത്രിയെ കൂടി ഗോവിന്ദന്‍ ഉപദേശിക്കണം; സ്വപ്ന സുരേഷ്

തിരുവനന്തപുരം: വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. സ്വര്‍ണ്ണ കടത്ത് കേസ് ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജേഷ് പിള്ളയ്ക്കെതിരായി തെളിവുകള്‍ ഉണ്ടെന്നും സ്വപ്ന തുറന്നടിച്ചു.  എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും തനിക്കെതിരെ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയേയും കുടുംബത്തെയും കൂടി ഉപദേശിക്കണമെന്നും സ്വപ്ന ഫേയ്‌സ്ബുക്കില്‍ വിജേഷിനുള്ള മറുപടിയായി കുറിച്ചു. എന്തായാലും വിജേഷ് പിള്ള ഇപ്പോള്‍ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫര്‍ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും, യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു.   എയര്‍പോര്‍ട്ടില്‍ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വര്‍ണ്ണ കടത്ത് കേസിലെ തെളിവുകള്‍ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തില്‍ പറഞ്ഞതാണ് എന്നാണ്. എനിക്ക് ഒരു കാര്യമേ പറയാന്‍ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇഡിക്കും ഉള്‍പ്പടെ ഉള്ള ഏജന്‍സികള്‍ക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജന്‍സികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു. ഇനി ഏജന്‍സികളാണ് ആരാണ് വിജേഷ് പിള്ള, എന്തായിരുന്നു ഇതിന്റെ ഉദ്ദേശം, ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് ഒരു യുക്തിസഹമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസില്‍ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാന്‍ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തില്‍ എനിക്ക് സംശയം ഉണ്ട് . ഇപ്പോള്‍ തെളിവുകള്‍ പുറത്ത് വിടാന്‍ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. ഏജന്‍സികളില്‍ കൊടുത്തിട്ടുള്ള തെളിവുകള്‍ അദ്ദേഹം എന്നെ കോടതി കയറ്റുകയാണെങ്കില്‍ അവിടെ ഞാന്‍ അത് ഹാജരാക്കിക്കൊള്ളാം. എംവി ഗോവിന്ദന്‍ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാന്‍ ഉപദേശിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരില്‍ വെബ് സീരീസ് ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്ന് അന്വേഷണം നടത്തും എന്ന് ഞാന്‍ കരുതുന്നു എന്നാണ് സ്വപ്ന സുരേഷ് ഫേയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.