Saturday, April 20, 2024
keralaNewspolitics

തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തത്

കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു. വ്യാജ രേഖ ചമക്കല്‍, ഗൂഢാലോചന, ലഹള ഉണ്ടാക്കാന്‍ ശ്രമിക്കല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസ്. സ്വപ്നയും സരിത്തും മഹാദേവപുരം പൊലീസ് സ്റ്റേഷനിലുണ്ട്. കര്‍ണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യല്‍ 9 മണിക്കൂര്‍ പിന്നിട്ടു.വൈറ്റ് ഫീല്‍ഡ് ഡിസിപിയും മഹാദേവപുരം സ്റ്റേഷനിലെത്തുമെന്നാണ് വിവരം. ബംഗളുരുവില്‍ നിന്നാണ് സ്വപ്ന സുരേഷ് തുടര്‍ച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെ അടക്കം ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. സിപിഎം നേരിട്ട് കേസുമായി മുന്നോട്ട് പോവുകയാണ്. പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിജേഷ് പിള്ളയുമായുള്ള വീഡിയോയില്‍ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാല്‍ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. സ്വപ്ന സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കി, പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ തുടര്‍ച്ചയായി വെല്ലുവിളി നടത്തുന്നത് എന്ന് സിപിഎം വിലയിരുത്തുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്‍കി സ്വപ്നയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ നേരത്തെ സ്വപ്ന ആരോപണമുയര്‍ത്തിയപ്പോള്‍ കെടി ജലീലിനെ കൊണ്ട് പരാതി നല്‍കിച്ചത് സമാന രീതിയിലായിരുന്നു.