Friday, April 26, 2024
keralaNewsObituary

വിവാഹ ആലോചന നിരസിച്ചതിന് യുവതിയെ കുത്തികൊന്ന കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: വിവാഹ ആലോചന നിരസിച്ചതിന് യുവതിയെ കുത്തികൊന്ന കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിക്കളുടെ മുന്നില്‍ വച്ചാണ് 20 വയസ്സുകാരിയായ മകളെ നിരവധി തവണ കുത്തികൊലപ്പെടുത്തിയത് .   അമ്മ വത്സലക്കും, അച്ഛന്‍ ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. പുറത്ത് ശബ്ദം കേട്ട് ഗായത്രിയും അച്ഛന്‍ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതില്‍കൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച അച്ഛന്‍ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യ ഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. സൂര്യഗാത്രിയുടെ തല ചുമരില്‍ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസില്‍ കയറി ഒളിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിന്റെ അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടര്‍ ഈ വാദം തള്ളി. സൂര്യ ഗായത്രിയെ കുത്തി ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നല്‍കിയത്.