എന്റെ വീടും- എംപി സ്ഥാനവും എടുത്തുമാറ്റാന്‍ ബിജെപിക്ക് സാധിക്കും; എന്നാലും വയനാടിന്റെ പ്രതിനിധിയായി തുടരും: രാഹുല്‍ ഗാന്ധി
കല്‍പറ്റ: എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്റെ വീട് എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്നെ ജയിലില്‍ അടയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കില്ല. ബഫര്‍ സോണ്‍, മെഡിക്കല്‍ കോളജ്, രാത്രിയാത്ര നിരോധനം എന്നിവയെല്ലാം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു. വയനാട്ടിലെയും ഇന്ത്യയിലെ ജനങ്ങളും ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറിലാണ് രാഹുലും പ്രിയങ്കയും കല്‍പറ്റയിലെത്തിയത്. അയോഗ്യത നടപടി നേരിട്ടശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ വയനാട്ടില്‍ എത്തുന്നത്.രാഹുല്‍ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ എംപി സ്ഥാനം കോടതിയുടെ പരിഗണനയിലാണ്. ചോദ്യം ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.വയനാട്ടുകാര്‍ക്ക് മറ്റാരെക്കാളും നന്നായി രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ സാധിച്ചെന്നു സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.വളരെ വൈകാരികമായ വരവാണിത്. രാഹുല്‍ ഗാന്ധിയുെട മുറി ഇന്നലെ മാറ്റാന്‍ ആരംഭിച്ചിരുന്നു. രാഹുലിനു ഭാര്യയോ മക്കളോ ഇല്ല.നാളെ വയനാട്ടിലേക്ക് പോകുകയല്ലേ, എനിക്ക് അത്ര പ്രാവീണ്യത്തോടെ സംസാരിക്കാന്‍ സാധിക്കില്ലെന്ന് രാഹുലിനോട് പറഞ്ഞു. എന്നാല്‍ കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണു രാഹുല്‍ പഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതു പോലെയാണ് ഞാന്‍ പറയുന്നത്.കോണ്‍ഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുെട പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവന്‍ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികള്‍ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല” പ്രിയങ്ക പറഞ്ഞു.കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു. മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിക്ക് പിന്നിലുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സ്വതന്ത്ര ഭാരതത്തില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. അതിനെതിരെ പോരാടുകയാണ് രാഹുല്‍. അതിന് ശക്തി പകരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെറുവയല്‍ രാമന്‍, കല്‍പറ്റ നാരായണന്‍, കൈതപ്രം നാരായണന്‍ നമ്പൂതിരി, ജോയ് മാത്യു തുടങ്ങിയവരെ രാഹുല്‍ ആദരിച്ചു. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.