Saturday, April 20, 2024
indiaNewspolitics

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജമ്മുകശ്മീര്‍ സന്ദര്‍ശനം, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ദില്ലി : പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കശ്മീര്‍ പൊലീസ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കശ്മീര്‍ എഡിജിപി വിജയ്കുമാര്‍ പറഞ്ഞു. കിരണ്‍ പട്ടേല്‍ ഉപയേഗിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡുകള്‍ കണ്ടെടുത്തു. കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ദിവസങ്ങളോളം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ കിരണ്‍ പട്ടേല്‍ ജമ്മു കാശ്മീരിലൂടെ കറങ്ങിയത് ഇന്റലിജന്‍സ് വീഴ്ചയല്ലെന്നാണ് കശ്മീര്‍ എഡിജിപി വിശദീകരിക്കുന്നത്. സുരക്ഷാ ചുമതലയിലുള്ള ചില ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയത്. അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിജയ് കുമാര്‍ പറഞ്ഞു. സംസ്ഥാന പൊലീസിന് നാണക്കേടായ കേസ് എത്രത്തോളം ഗൗരവത്തോടെ അധികൃതര്‍ പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിജയ് കുമാറിന്റെ പ്രതികരണം. സംഭവത്തില്‍ കേന്ദ്രവും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് കിരണ്‍ പട്ടേലിനെ പിടികൂടുന്നത്. ദില്ലിയില്‍നിന്നുള്ള ഐബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഹോട്ടലില്‍നിന്നും ഇയാള്‍ ഉപയോഗിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഗുജറാത്തില്‍ ഇയാള്‍ക്കെതിരെ 3 കേസുകളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീ. ഡയറക്ടറെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് പട്ടേല്‍ ആദ്യം ജമ്മുകാശ്മീരിലെത്തിയത്. ഫെബ്രുവരിയില്‍ ജമ്മുവിലെ ആയുര്‍വേദ റിസോര്‍ട്ടുകളെല്ലാം സൈനിക സുരക്ഷയില്‍ സഞ്ചരിച്ച് സന്ദര്‍ശിച്ചു. ശ്രീനഗറില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിനോദസഞ്ചാരികളെ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി കമാന്‍ഡ് പോസ്റ്റും ലാല്‌ചൌക്കും സന്ദര്‍ശിച്ചു.തിരിച്ച് ശ്രീനഗറിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ശ്രീനഗര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ശ്രീനഗറിലെ നിഷാത് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ജമ്മുവില്‍  സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പട്ടേലിനെ പറ്റി അന്വേഷണം തുടങ്ങിയത്. ഗുജറാത്ത് എടിഎസും നേരത്തെ ശ്രീനഗറിലെത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു.