ആ സാമൂഹ്യ വിരുദ്ധർ ആരാണ് …എരുമേലി പോലീസ് അന്വേഷിക്കുന്നു.
പമ്പാവാലി ആറാട്ടുകയത്ത് തലച്ചോറിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ രോഗിയുടെ വീടിന്റെ നേരെ കല്ലേറിയുകയും,കുടിവെള്ളത്തിൽ ചാണകം കലക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധർക്കായി അന്വേഷണം തുടങ്ങിയതായി എരുമേലി എസ് ഐ ഷമീർ ഖാൻ പറഞ്ഞു. പമ്പാവാലി ആറാട്ടുകയും സ്വദേശി മുട്ടുമണ്ണിൽ ഷാജിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം .
ഷാജിയും , അസുഖ ബാധിതയായ ഭാര്യ ലിസിയും , രണ്ട് മക്കൾ ,
ഷാജിയുടേയും – ലിസിയുടേയും പ്രായം ചെന്ന അമ്മമാരുമാരും വീട്ടിലുണ്ടായിരുന്ന സമയത്താണ് വീടിന് നേരെ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞത് . ഇതു കൂടാതെ പണം കൊടുത്ത് വാങ്ങി ടാങ്കിൽ സൂക്ഷിച്ച
കുടിവെള്ളത്തിൽ ചാണകവും കലക്കിയിരുന്നു . പ്രദേശത്തെ ഒരു കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഷാജിയുടെ സ്ഥലത്ത് നിന്നും മാറ്റിവച്ചതും, കഴിഞ്ഞ ദിവസം പൈപ്പിൽ നിന്നും വെള്ളം എടുത്തതുമാകാം ഈ ക്രൂരതക്ക് കാരണമെന്ന് എസ് ഐ പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരേയും വിളിച്ച്
ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗിയോടും കുടുംബത്തോടും കാട്ടിയത് ക്രൂരത തന്നെയാണെന്നും കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ് . ഐ പറഞ്ഞു. പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടിച്ചാൽ മാത്രമേ കേസ് എടുക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ കൂടി സഹായത്തോടെ കഴിയുന്ന ഇവരടക്കം പ്രദേശത്തെ മറ്റ് മൂന്ന് രോഗികൾക്ക് കൂടി സഹായം സ്വരൂപിക്കാനായി നാട്ടുകാർ കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് ഷാജിയുടെ കുടുംബത്തോട് ഈ ക്രൂരത കാട്ടിയത് . ഈ ക്രൂരത കാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാർഡംഗം മറിയാമ്മ സണ്ണി പറഞ്ഞു .