എരുമേലിയിൽ ഉപതെരഞ്ഞെടുപ്പ് നാളെ
എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് നാളെ ആരംഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായാരുന്ന അനിത സന്തോഷ്, എൽഡിഎഫ് സ്ഥാനാർത്ഥി എഡിഎസ് സെക്രട്ടറി കൂടിയായ പുഷ്പ ബാബു, ബിജെപിയെ സ്ഥാനാർഥി രാധാമണി മോഹനൻ , എഎപി സ്ഥാനാർഥി ശോഭന , ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ച് പേരാണ് മത്സര രംഗത്തുള്ളത്. 23 വാർഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ 12 വീതം വാർഡുകളിൽ യുഡിഎഫ് എൽഡിഎഫ് ജയിക്കുകയും ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണത്തിൽ എത്താൻ യുഡിഎഫ് ശ്രമിക്കുന്നതിനിടയാണ് ഒഴക്കനാട് വാർഡിലെ പഞ്ചായത്തംഗത്തിന്റെ ഒപ്പ് മാറിയതിനെ തുടർന്ന് യുഡിഎഫിന് കയ്യിൽ വന്ന ഭരണം എൽഡിഎഫിന് ലഭിക്കുകയായിരുന്നു.എന്നാൽ ആറുമാസത്തിനുശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനിടെ ഇരുമ്പൂന്നിക്കര വാർഡ് അംഗം പ്രകാശ് പള്ളിക്കൂടം അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരുന്നതാണ് യുഡിഎഫിന് വീണ്ടും ഭരണം നഷ്ടപ്പെടാൻ കാരണമായത്. വിവാദങ്ങൾക്കും വ്യാപകമായ ചർച്ചകൾക്കും വഴിതെളിച്ച ഒഴക്കനാട് വാർഡിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വിജയം രണ്ട് മുന്നണിക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്. എൽഡിഎഫ് അങ്കം ജയിച്ചാൽ പഞ്ചായത്ത് ഭരണം നിലനിർത്തുകയും, എന്നാൽ യുഡിഎഫ് അംഗം ജയിച്ചാൽ ഭരണ മാറ്റത്തിന് വഴിതെളിക്കാനും സാധ്യത ഏറെയാണ്. പ്രകാശ് പള്ളിക്കൂടത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയിരിക്കുന്ന പരാതിയിൽ ഒത്തുതീർപ്പാക്കി ഭരണത്തിൽ ഏറുകയാണ് യുഡിഎഫിന്റെ ശ്രമം. എന്നാൽ അനിത സന്തോഷ് ജയിച്ചാലും, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രകാശ് പള്ളിക്കൂടത്തിനെതിരെ നടപടിയെടുത്താൽ പഞ്ചായത്തിലെ കക്ഷി നില 11 വീതമാകും. പ്രസിഡന്റ് സ്ഥാനത്ത് ചൊല്ലിയുള്ള വലിയ തർക്കമാണ് കോൺഗ്രസിന് അന്ന് തലവേദയായിത്തീർന്നത്. തുമരംപാറ സ്വതന്ത്ര അംഗം ഇ ജെ ബിനോയ് പ്രത്യക്ഷത്തിൽ യു ഡി എഫിന് ഒപ്പമാണെങ്കിലും ഒഴക്കനാട് വാർഡിലെ ജയവും തുടർന്നുള്ള നിലപാടുകൾക്ക് വഴിതെളിക്കും. എന്നാൽ സംസ്ഥാന – പഞ്ചായത്ത് ഭരണ നേട്ടങ്ങളും – വികസനങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ നിർദ്ദിഷ്ട എരുമേലി വിമാനത്താവളം പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതും തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വാർഡിൽ നിന്നാണ്. അതും വാർഡിലെ തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്ക് നിർണായകമാകും. ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇത്തവണ മൂന്ന് മുന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥിയെ നിർത്തിയതും കടുത്ത മത്സരത്തിന് വഴിയൊരുക്കും.വരുന്ന രണ്ടര വർഷത്തെ എരുമേലി ഗ്രാമപഞ്ചായത്ത് ഭരണമാറ്റത്തിന് വഴിതെളിക്കാവുന്ന ഒഴക്കനാട് വാർഡിലെ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും പുതിയ വിവാദങ്ങൾക്ക് വഴി തെളിയിക്കുക തന്നെ ചെയ്യും.
എന്നാൽ എൽ ഡി എഫ് സ്വതന്ത്രയായ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്പ ജയിച്ചാൽ അതും ശ്രദ്ധേയമാകും.