Tuesday, April 23, 2024
keralaNews

യാത്രക്കാരന് ചികിത്സയൊരുക്കാൻ ബസ് തിരികെ ഓടിച്ചു കെ. എസ്. ആർ. ടി. സി ജീവനക്കാർ

കാഞ്ഞിരപ്പളളി: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ചു കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കുവാൻ ഒരു കിലോമീറ്റെർ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് തിരികെ ഓടിക്കുവാൻ കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ ജയേഷ് ടി കെയും, ഡ്രൈവർ ഷെബീർ അലിയും തീരുമാനിക്കുകയായിരുന്നു.പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽ നിന്നും കയറിയ അമ്പത്തിനാലുകാരനും മുൻ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവൻ രക്ഷിക്കുവാനാണ് കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ ശ്രമിച്ചത്.കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചതിനു ശേഷം ബസ് ജീവനക്കാർ യാത്ര തുടർന്നു