തമിഴ്നാട്ടിലാണ് യുവാവ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തത്

ചെന്നൈ : 5 വര്‍ഷമായുള്ള പ്രണയം അവസാനിപ്പിച്ചതിന് യുവാവ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടില്‍ രാധാപുരം ജില്ലയിലാണ് സംഭവം. ധരണിയെന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ധരണിയും ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു.  ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള വ്യക്തിയാരുന്നു ഗണേഷ്. അത് മനസ്സിലാക്കിയ ധരണി ഇയാളുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചു. തുടര്‍ന്ന് നഴ്സിംഗ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. ധരണി പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കിയ ഗണേഷ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-ന് വീടിന് പുറത്തിറങ്ങിയ ധരണിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍ വച്ച് പോലീസ് പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.