Friday, April 19, 2024
keralaNewsObituary

വ്യാപാരിയായ രാജനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന്

കോഴിക്കോട്: ഇന്നലെ രാത്രിയില്‍ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രിയില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി കടയില്‍ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകന്‍ പറഞ്ഞു.ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കള്‍ ഇയാളെ അന്വേഷിച്ച് കടയില്‍ എത്തിയത്. ഈ സമയത്ത് കടക്കുള്ളില്‍ മരിച്ച നിലയിലായിരുന്നു രാജന്‍. രാജന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാട് ഉണ്ടായിരുന്നു.

കടക്കുള്ളില്‍ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാജന്‍ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കില്‍ കടയലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു. ദൃശ്യങ്ങളില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി ബൈക്കിലുണ്ട്. സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി വൈ എസ് പി പറഞ്ഞു.