Tuesday, April 23, 2024
indiakeralaNews

ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി. അഞ്ച് മിനിറ്റിനുളളില്‍ വാദം തീര്‍ക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും ചെവികൊളളാന്‍ കോടതി തയ്യാറായില്ല. കൂടുതല്‍ കേസുകള്‍ പരിഗണിക്കാനുണ്ടെന്നും തത്ക്കാലം ബിനീഷിന്റെ കേസ് മാറ്റുകയാണെന്നുമായിരുന്നു കോടതി പറഞ്ഞത്.

പിതാവും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുള്ള വാദങ്ങള്‍ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ക്യാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രധാന വാദം.
അതേസമയം ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് പച്ചക്കറി വ്യാപാരത്തിലൂടെ കിട്ടിയതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇ ഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടിരിക്കുകയാണ്.കൂടുതല്‍ കേസുകള്‍ പരിഗണിക്കാനുള്ളതുകൊണ്ടാണ് അവധിക്കാല ബഞ്ച് രൂപീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.