Friday, April 26, 2024
keralaLocal NewsNews

കാനനപാതയില്‍ നിയന്ത്രണം കൊണ്ടുവന്നത് കച്ചവടവല്‍ക്കരണത്തിന് മല അരയ മഹാസഭ

എരുമേലി: ശബരിമല അമ്പലത്തിലേക്കുള്ള പരമ്പരാഗത തീർത്ഥാടന കാനന പാത അടച്ചത് വിശ്വാസത്തെ കച്ചവടവത്ക്കരിക്കാനുള്ള ഗൂഢാലോചനയാണെന്ന് മല അരയ മഹാസഭ. ഇതിനുപിന്നിൽ ദേവസ്വംബോർഡും വനംവകുപ്പും പ്രവർത്തിക്കുന്നുണ്ട്. കോവിഡിൻ്റെ മറവിൽ 2020 ലും 2021 ലും പരമ്പരാഗത കാനനപാത അടച്ചിട്ടിരുന്നു. ശക്തമായ പ്രക്ഷോഭത്തിലൂടെയാണ് മുൻവർഷങ്ങളിൽ തീർത്ഥാടകർക്കായി പാത തുറന്ന് നൽകിയത്. ഈ വർഷം ഏതാനും മണിക്കൂറുകൾ മാത്രം ആണ് തീർത്ഥാടന പാത തുറന്നതെങ്കിലും ഭക്തരിൽ അവ്യക്തത സൃഷ്ടിച്ച് വഴിമാറ്റി വിടുകയായിരുന്നു.    രാജഭരണത്തിനും, ജനാധിപത്യ ഭരണത്തിനും മുന്നേ നിലവിൽ വന്ന ശബരിമല അമ്പലത്തിലേക്ക് പോകുന്നവരെ പാതയിൽ വന്യ മൃഗം ഉണ്ടെന്നു ഭീഷണിപ്പെടുത്തി അകറ്റുകയാണ്. അധികൃതർ പാതയുടെ പ്രസക്തിയും തീർത്ഥാടനത്തിൻ്റെ പ്രസക്തിയും നഷ്ടപ്പെടുത്തി ശബരിമല അമ്പലത്തിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തുടർച്ചയായി മുടക്കും വരുത്തി വിശ്വാസത്തെ ഇല്ലാതാക്കുവാൻ വേണ്ടി ശ്രമിക്കുകയാണ്. ശ്രീ അയ്യപ്പൻ ഭക്തർക്കായി നിർദ്ദേശിച്ച പാതയാണ് കാനനപാത. നൂറ്റാണ്ടുകളായി കോടാനുകോടി ഭക്തർ ഉപയോഗിച്ചു വന്നിരുന്ന പാത ഇന്ന് വിജനമായി കഴിഞ്ഞിരിക്കുകയാണ്.ഇതോടെ അതിപ്രാചീനകാലം മുതലുള്ള ആരാധനാലയങ്ങളും ഇരുളടഞ്ഞു കൊണ്ടിരിക്കുന്നു. വിശ്വപ്രസിദ്ധമായ ശബരിമല അമ്പലത്തിൻ്റെ പ്രസക്തി നഷ്ടപ്പെടുത്തി അയ്യപ്പൻമാരെ ഒരിടത്തു തന്നെകേന്ദ്രീകരിപ്പിക്കാനുള്ള ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്ന് മലയരയ മഹാസഭ പറഞ്ഞു . ഡിസംബർ 4ന് മുരിക്കുംവയലിൽ ചേരുന്ന സംസ്ഥാന നേതൃയോഗം അനിശ്ചിതകാല സത്യാഗ്രഹം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകും . 18 വിളക്കുകൾ തെളിച്ച് 18 മലകളെയും 18 പടികളെയും പ്രതിനിധാനം ചെയ്തു സഭാ ജനറൽ സെക്രട്ടറി പി.കെ.സജീവ് സമരപ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിന് മുമ്പ് അഴുതക്കടവിലേക്ക് നിരവധി പേർ പങ്കെടുത്ത മാർച്ചും സംഘടിപ്പിച്ചു.സംസ്ഥാന നേതാക്കളായ പ്രൊഫ. വീ.ജി. ഹരീഷ്കുമാർ , എം.ബി. രാജൻ, പ്രൊഫ. അരുൺ നാഥ് ,സി.എൻ. മധുസൂദനൻ, ബിന്ദു രാജൻ, കെ.ഡി.രാധാകൃഷ്ണൻ, ഐ.ജി. മോഹനൻ , ഉദയൻ , ഭാസ്കരൻ, കെ.എൻ. പത്മനാഭൻ , തുടങ്ങിയവർ പ്രസംഗിച്ചു.