മൂര്‍ഖനേക്കാള്‍ വിഷമുള്ള കൊലയാളിക്ക് എന്തു ശിക്ഷ?
അസുരമാതാവായ ധനുവിന്റെ മകനാണ് കാലകേയന്‍; നല്ലതു ചൊല്ലിക്കൊടുക്കേണ്ടവളാണ് അമ്മ. പക്ഷേ ധനുവിന്റെ അടക്കാത്ത അത്യാഗ്രഹമാണ് ആ പുത്രനെ നശിപ്പിച്ചത്. അവസാനം ഒരു ബാലികയോടു നിഴല്‍യുദ്ധം ചെയ്തു മൃതിയടയാനായിരുന്നു ആ അസുരന്റെ വിധി. ഈ ദിനത്തില്‍ തന്നെ ആ അസുരന്റെ വിധിയാകുമോ മൂര്‍ഖനേക്കാള്‍ വിഷമുള്ള കൊലയാളിക്ക്.
രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഏറെ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രക്കേസുമുണ്ട്.രാജ്യത്ത് ഇതിനു മുന്‍പ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്.എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസില്‍ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്.
കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്ര 2020 മെയ് 7നാണ് മരിച്ചത്.ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേരളത്തെ ആകെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇനി സൂരജിന് എന്ത് ശിക്ഷയാകും വിധിക്കുക എന്നാണ് അറിയേണ്ടത്. നാല് വകുപ്പുകള്‍ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ഏറ്റവുമൊടുവിലും കോടതിയില്‍ വാദിച്ചത്. അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാര്‍ത്തിയായത്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാന്‍ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.സ്വത്ത് സ്വന്തമാക്കാന്‍ വേണ്ടി മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസാണ്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും പരിശോധിച്ച ശേഷമാണ് ജഡ്ജി എം മനോജ്,സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ വലിയ സവിശേഷതutവിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്റെ വാദങ്ങള്‍ പൊളിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.