Thursday, April 25, 2024
keralaNews

ജമ്മു കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍ അനീഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു.

ജമ്മു കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍ അനീഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വദേശമായ ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേലിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചു മണിയോടെ കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.ഇന്നലെ പുലര്‍ച്ചെ കശ്മീരിലെ ബാരമുള്ളയില്‍ ഡ്യൂട്ടിക്കിടെയാണ് ബിഎസ്എഫ് ജവാന്‍ അനീഷ് ജോസഫ് മരിച്ചത്. ടെന്റിന് തീ പിടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അനീഷ് അപകടത്തില്‍ പെട്ടത്. 15 അടിയോളമുള്ള താഴ്ചയിലേക്ക് വീണാണ് മരണം.

ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേല്‍ കുടുംബാംഗമാണ് അനീഷ്. ബിഎസ്എഫ് 63 ബറ്റാലിയന്‍ അംഗമായ അനീഷ് കരസേനയോടൊപ്പം അതിര്‍ത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് കശ്മീരില്‍ എത്തിയത്. 20 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് ദുരന്തം.മേലേ കുപ്പച്ചാംപടി വടുതലക്കുന്നേല്‍ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ് അനീഷ്. ഭാര്യ സീന ഏബ്രഹാം ഗുജറാത്തില്‍ ബിഎസ്എഫ് ഗാന്ധിനഗര്‍ റെജിമെന്റിലാണ്. ബെംഗളൂരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എലന മരിയ അനീഷ്, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അലോണ മരിയ അനീഷ് എന്നിവരാണ് മക്കള്‍.