Thursday, April 25, 2024
indiaNewsSports

ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാണാനാണ് പ്രധാനമന്ത്രിമാര്‍ എത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും – ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ എത്തി. ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിന് തുടക്കമായി. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങളാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ തന്നെ നിലവിലെ ചാമ്പ്യന്‍മാരെന്നനിലയില്‍ പരമ്പര നിലനിര്‍ത്തിയിരുന്നു. മൂന്നാം ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയ തിരിച്ചടിച്ചത്. നാലാംടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത നേടാന്‍ കഴിയും. നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് കഴിഞ്ഞദിവസമാണ് അഹമ്മദാബാദിലെത്തിയത്. അല്‍ബനീസിനെ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ സാബര്‍മതി ആശ്രമം സന്ദര്‍ശിച്ച അദ്ദേഹം ഗാന്ധിനഗറിലെത്തി. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ഒരുക്കിയ ഹോളി സാംസാകാരിക വിരുന്നിലും പങ്കെടുത്തിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി പുതിയ വ്യവസായ വാണിജ്യ കരാറുകളില്‍ ഒപ്പുവെക്കും. ഇരുപത്തിയഞ്ചോളം വ്യവസായ കമ്പനി തലവന്‍മാരുമായാണ് ആന്റണി ആല്‍ബനീസ് എത്തിയത്. ഇന്നലെ രാത്രി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റണി ആല്‍ബനീസുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചിരുന്നു.