Thursday, April 18, 2024
Local NewsNews

എരുമേലിയില്‍ ഇഡിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നാളെ

എരുമേലി : ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആറുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിന്റെ അടിസ്ഥാനത്തില്‍ എരുമേലിയില്‍ 16 ന് ജനകീയ പ്രതിഷേധ റാലി നടത്തുമെന്ന് എരുമേലി ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ഇ ഡി സി ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിരവധി കോളനികള്‍ അടക്കം പാവപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ എരുമേലി ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം, എക്‌സ്-റേ ,ഫിസിഷ്യന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി , സര്‍ജന്‍ അടക്കം താലൂക്ക് ആശുപത്രി നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആറുമാസം മുമ്പാണ് വകുപ്പ് മന്ത്രിക്കും – മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയത്. എരുമേലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 8000 പേരുടെ ഒപ്പ് ശേഖരിച്ചുള്ള നിവേദനമാണ് നല്‍കിയത് . ഒരേക്കറിലധികം സ്ഥലം ഉണ്ടായിട്ടും കൂണുകള്‍ പോലെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് എരുമേലി ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ആധുനിക രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് എരുമേലി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കും, ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും , സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് നിവാസികള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന തരത്തില്‍ മെച്ചപ്പെട്ട ചികിത്സ സംവിധാനം ഒരുക്കാന്‍ എരുമേലി ആശുപത്രിക്ക് കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു. 16 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശബരി ഓഡിറ്റോറിയം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി പ്രൈവറ്റ് ബസ്റ്റാന്‍ഡ് ചുറ്റി ആശുപത്രിക്ക് ചെമ്പകത്തുങ്കല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് വിവിധ സമുദായിക- സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധാരണയും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.