Thursday, April 18, 2024
Local NewsNews

എരുമേലി മഹല്ലാ മുസ്ലിം ജമാത്താണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ജമാഅത്ത് കണ്‍വന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. കൊല്ലം – തേനി ദേശീയപാതയോരത്ത് പ്രപ്പോസ് ജങ്ങ്ഷന് സമീപത്താണ് അത്യാധുനിക സംവിധാനങ്ങളോടെ 15,000 സ്‌ക്വയര്‍ഫീറ്റില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.   ആയിരക്കണക്കിന് തീര്‍ഥാടകര്‍ കാല്‍നടയായി ശബരിമലയിലേക്ക് പോകുന്ന കാനനപാതക്ക് സമീപത്തായി നിര്‍മ്മിക്കുന്ന സമുച്ചയം തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടും.വെള്ളിയാഴ്ച വൈകിട്ട് 5.3ീന് ആനക്കല്ല് സുബുലുസ്സലാം മസ്ജിദ് ഇമാം മുഹമ്മദ് സാബിര്‍ മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.യു അബ്ദുല്‍ കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൈനാര്‍ ജുമാ മസ്ജിദ് ഇമാം റിയാസ് അഹമ്മദ് മിസ്ബാഹി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജില്ല പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മൗലവി, എരുമേലി ദാറുല്‍ ഫത്തഹ് ചെയര്‍മാന്‍ കെ.എസ്. മുഹമ്മദ് ഇസ്മായില്‍ മൗലവി, എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്‍ കരീം, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ. ഷാനവാസ്, കെ.ആര്‍. അജേഷ് എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി സി.എ.എം കരീം ചക്കാലക്കല്‍ സ്വാഗതവും ജോ.സെക്രട്ടറി പി.എ. നിസാര്‍ പ്ലാമുട്ടില്‍ നന്ദിയും പറഞ്ഞു.