Thursday, April 25, 2024
BusinessindiaNews

എരുമേലി ശബരിമല വിമാനത്താവളം സൈറ്റ് ക്ലിയറന്‍സില്‍ ലഭിച്ചതിലാണ് സന്തോഷം

ദില്ലി: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‌സ് അനുമതി ലഭിച്ച വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു. എരുമേലി ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുങ്ങിയ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാകും.ശബരിമലയിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടും. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റര്‍ചുറ്റളവില്‍ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കാണ് വിമാനത്താവളം ഗുണം ചെയ്യുക. കുമരകം, മൂന്നാര്‍, തേക്കടി, വാഗമണ്‍ വിനോദ സഞ്ചാരമേഖല കൂടുതല്‍ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം എരുമേലി റോഡ്, എരുമേലി പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം-തേനി ദേശീയ പാത, തുടങ്ങിയവും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും.