Thursday, April 25, 2024
keralaNewsObituary

ഡോ വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വന്‍ ജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട വനിത ഹൗസ് സര്‍ജന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകള്‍ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. മൃതദേഹം നാളെ വീട്ടുവളപ്പില്‍ നടക്കും. കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊലയാളി കുവട്ടൂര്‍ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓര്‍ഡിനന്‍സായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.