യുവതി മരിച്ച സംഭവം: പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു
എരുമേലി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ക്കാരത്തിന് തൊട്ട് മുമ്പ് മൃതദേഹം പോലീസ് പോസ്റ്റ് മാർട്ടത്തിനായി അയച്ചു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളി പുത്തൻവീട് മുഹമ്മദ് അനസിന്റെ ഭാര്യ . അൻസൽന ( 35 ) ആണ് മരിച്ചത്. കഴിഞ്ഞ നാല് വർഷമായി ഹൃദ്രോഹ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്ന യുവതി ഒരുമാസം വെന്റിലേറ്ററിലായിരുന്നു.
ഇന്ന് വെളുപ്പിനെ 1. 30 ഓടെ മരിക്കുകയായിരുന്നു. മരിച്ച യുവതിയുടെ മാതാവാണ് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി എരുമേലി
ടൗൺ ജമാത്ത് പള്ളിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് നാല് മണിക്ക് സംസ്ക്കാരം ചടങ്ങുകൾ നടത്തുന്നതിന് തൊട്ട് മുമ്പാണ് എരുമേലി പോലീസ് കണ്ണൂരിൽ താമസിക്കുന്ന ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയത് .
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പരാതിയിൽ പറയുന്നതെന്നും എന്നാൽ എന്താണ് ദുരൂഹതയെന്ന് പറയുന്നില്ലെന്നും എരുമേലി എസ് . ഐ ശാന്തി കെ ബാബു പറഞ്ഞു. വെന്റിലേറ്ററിൽ കഴിയുന്ന
രോഗിയെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നതായും അവർ പറഞ്ഞു. എരുമേലി ടൗണിൽ കട നടത്തുകയായിരുന്നു അൻസൽന .
എന്നാൽ കഴിഞ്ഞ കുറേ കാലമായി ഒരു തരത്തിലുമുള്ള ബന്ധമില്ലാതിരുന്ന ആളാണ് പരാതി നൽകിയതെന്നും പരാതി നൽകാനുള്ള സാഹചര്യം അറിയില്ലെന്നും മുഹമ്മദ് അനസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് കേസെടുത്തിട്ടുണ്ട്.