Saturday, April 20, 2024
keralaNews

വാക്‌സിന്‍ എവിടെ ? ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം.

രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന്‍ വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

വാക്‌സിന്‍ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്. സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിയ്ക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിനുകള്‍ തയ്യാറായി കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടം തുടരും. തുടരണം. മാസ്‌ക് ഉപേക്ഷിയ്ക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധ ശേഷി കൈവരിക. ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയ തോതില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നു കോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നു കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.