Friday, April 19, 2024
keralaNews

സൈബര്‍ ആക്രണം, മുസ്ലീം ലീഗ് നേതാവിനെതിരെ മലപ്പുറത്ത് മര്‍ദ്ദനമേറ്റ സഹോദരിമാര്‍ പരാതി നല്‍കി

മലപ്പുറം: നടുറോഡില്‍ വെച്ച് മര്‍ദ്ദനമേറ്റ സഹോദരിമാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണത്തില്‍ സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കി.

പ്രാദേശിക മുസ്ലീം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്‌നയും ഹംനയും പരപ്പനങ്ങാടി പൊലീസിലാണ് പരാതി നല്‍കിയത്.

മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണം. പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്ത പെണ്‍കുട്ടികളെ തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഞ്ചിലേറെ തവണ പ്രതി മുഖത്തടിച്ചുവെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് തങ്ങളെ വേണ്ടരീതിയില്‍ കേള്‍ക്കാന്‍ പോലു തയ്യാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

വിവാദമായതോടെ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ തയ്യാറായി. ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പെണ്‍കുട്ടികളുടെ തീരുമാനം.

മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ക്ക് ജില്ലാ ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.