Friday, March 29, 2024
keralaNews

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധന മെയ് ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധന മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും.ബസ് യാത്ര നിരക്കില്‍ മിനിമം ചാര്‍ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാര്‍ജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോള്‍ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം.

അതേസമയം, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി വീണ്ടും ആരോപിച്ചു. അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബികളാണെന്നാണ് മന്ത്രി കരുതുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ധനകാര്യവകുപ്പിനോട് അധികം തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ ശമ്പളം നല്‍കുമെന്നും ആന്റണി രാജു വ്യക്തമാക്കി. നിലവില്‍ ശമ്പളം പ്രതിസന്ധിയുണ്ടെന്നും, ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് കാരണം ഇന്ധന വിലവര്‍ദ്ധനയാണെന്നും മന്ത്രി ആരോപിച്ചു. പണിമുടക്കിലും നഷ്ടം വന്നുവെന്നും, സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കിയെന്നും മന്ത്രിവിശദീകരിച്ചു.