Thursday, April 25, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം അനിശ്ചിതത്വത്തില്‍ ; മകരവിളക്ക് തീര്‍ത്ഥാടനം നടത്താനിരിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല.

കൊവിഡ് നിയന്ത്രണങ്ങളോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം നടത്താനിരിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. തീര്‍ത്ഥാടനം തുടങ്ങാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കേണ്ട അവലോകന യോഗം പോലും ചേര്‍ന്നില്ല. ഇതിന്റെ തുടര്‍ച്ചയായി ഇടത്താവളങ്ങളിലും യോഗം നടക്കേണ്ടതാണ്്.ശബരിമല, മാളികപ്പുറം എന്നിവടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കണം. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിനും ബോര്‍ഡിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. തുലാമാസ പൂജകള്‍കള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കൊവിഡ് കാലത്ത് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡും സര്‍ക്കാരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന അഭിപ്രായം ശക്തമാണ്. തന്ത്രിയുടെയോ ആചാര്യന്മാരുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായിട്ടില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെയും.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുന്നവരെയും വെര്‍ച്വുല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലയ്ക്കലില്‍ പരിശോധന കേന്ദ്രം തുറക്കും. ദിവസം 5,000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ഇവരെ പരിശോധിക്കാന്‍ വിപുലമായ ആരോഗ്യ സംവിധാനം ഒരുക്കണം. എത്ര ആരോഗ്യ പ്രവര്‍ത്തകര്‍ വേണമെന്ന് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം.ഇത് കൂടാതെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തണം.