Friday, April 19, 2024
keralaObituary

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയും കാരണമെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: വടക്കാഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയുടെ അന്വേഷണ റിപ്പോര്‍ട്ട്.സംബന്ധിച്ച് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.കെ.എസ് ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടൂറിസ്റ്റ് ബസിന്റെ സ്പീഡ്ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമാക്കിയ നിലയിിലായിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനും കൈമാറും.              വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി പ്രേരണക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്ത് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വാഹനം ഓടിക്കുമ്പോള്‍ ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.                                                         ഫലം വൈകാതെ കിട്ടുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താന്‍ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും.                                       അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരിലെ പരിശോധന. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 134 വാഹനങ്ങള്‍ പിടികൂടിയിരുന്നു. രണ്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് പിഴയിട്ടത്.