Friday, March 29, 2024
keralaNews

രാത്രിയും മഴ തുടരാന്‍ സാധ്യത ;വണ്ടംപതാലില്‍ ഉരുള്‍പൊട്ടല്‍ അല്ലെന്ന് ജില്ലാ ഭരണകൂടം

എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം. പത്തനംതിട്ട ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പെയ്ത കനത്ത മഴ കുറഞ്ഞു. മുണ്ടക്കയം വണ്ടംപതാല്‍ അസംപനിയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം തള്ളി. മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ആണ് ഉണ്ടായതെന്നും ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ചെറുതോടുകള്‍ നിറഞ്ഞ് കവിഞ്ഞു. മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ കൂട്ടിക്കല്‍, എന്തയാര്‍, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാല്‍ ഈ മേഖലയില്‍ പെട്ടെന്ന് മഴ കുറഞ്ഞു.സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയും മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുത്. ചൊവ്വാഴ്ചയോടെ തുലാവര്‍ഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാലും മഴ ശക്തമാകും. ചൊവാഴ്ച്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.