Friday, April 19, 2024
keralaNews

യുവതിയുടെ ദൂരുഹമരണം: സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്.