Friday, April 19, 2024
keralaNews

ബസില്‍നിന്നു കളഞ്ഞുകിട്ടിയ അവകാശികളില്ലാത്ത 363.60 പവന്‍ സ്വര്‍ണം : കെഎസ്ആര്‍ടിസി ലേലം ചെയ്യുന്നു

കെഎസ്ആര്‍ടിസി ബസില്‍നിന്നു കളഞ്ഞുകിട്ടിയ അവകാശികളില്ലാത്ത സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലേലം ചെയ്യുന്നു. 2012 ഒക്ടോബര്‍ 25 മുതല്‍ 2019 ഓഗസ്റ്റ് 31 വരെ ലഭിച്ച ആഭരണങ്ങളാണു ലേലം ചെയ്യുന്നത്. 363.60 പവന്‍ സ്വര്‍ണവും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യുന്നത്. ഈ മാസം 30നാണ് ലേലം.20.62ഗ്രാം (24 കാരറ്റ്), 755.908 (916 ഗോള്‍ഡ്), 1537.47 ഗ്രാം (22 കാരറ്റ്), 373.680 ഗ്രാം (20 കാരറ്റ്), 21.150 ഗ്രാം (18 കാരറ്റ്), 199.138 ഗ്രാം (കല്ലുപതിപ്പിച്ച സ്വര്‍ണാഭരണം), 0.850 ഗ്രാം (സ്വര്‍ണം 50% താഴെ), 1942.109 ഗ്രാം (വെള്ളി) എന്നിവയാണ് ലേലം ചെയ്യുന്നത്. 2016ലാണ് അവസാനമായി ലേലം നടന്നതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ലേല സമയത്ത് മാത്രമേ ആഭരണങ്ങള്‍ നേരിട്ടു കാണാന്‍ അനുവദിക്കൂ. ആഭരണങ്ങള്‍ക്കു ലേല തീയതിയിലെ കമ്പോളവില അനുസരിച്ച് അടിസ്ഥാനവില നിശ്ചയിക്കും. ആഭരണങ്ങളുടെ വില ലേല ദിവസം തന്നെ കെഎസ്ആര്‍ടിസിയിലേക്ക് അടയ്ക്കണം.

ബസില്‍നിന്നു ലഭിക്കുന്ന ആഭരണങ്ങള്‍ കലക്ഷനൊപ്പം കണ്ടക്ടര്‍ ഡിപ്പോയിലെ കൗണ്ടറില്‍ നല്‍കി രസീത് കൈപ്പറ്റും. ഇതു ഡിപ്പോ റജിസ്റ്ററില്‍ രേഖപ്പെടുത്തും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകള്‍ എത്തി രേഖകള്‍ ഹാജരാക്കിയാല്‍ ആഭരണം കൈപ്പറ്റിയതായി പേപ്പറില്‍ എഴുതി വാങ്ങിയശേഷം വിട്ടു നല്‍കും. ഉടമസ്ഥര്‍ ഹാജരായില്ലെങ്കില്‍ ഡിപ്പോ ചുമതലയുള്ളയാള്‍ ആഭരണത്തില്‍ തൂക്കം അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തി ചീഫ് ഓഫിസിലേക്ക് അയയ്ക്കും. ഇങ്ങനെയുള്ള ആഭരണങ്ങളാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്.