Friday, April 19, 2024
keralaNewsObituarypolitics

പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. പി ടി തോമസിന്റെ വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാന്‍ പിടി തോമസിന് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. വയനാട് മണ്ഡലത്തിലെ പരിപാടികള്‍ റദ്ദുചെയ്തു രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.

ദീര്‍ഘകാലമായി അര്‍ബുദരോഗബാധിതനായിരുന്ന പി ടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. തൊടുപുഴയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന പിടി കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതാവായിരുന്നു പി ടി തോമസ്. താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലര്‍ത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചത്.

ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവ സഭകളില്‍ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് 2016-ല്‍ എറണാകുളത്തെ തൃക്കാക്കര സീറ്റില്‍ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവര്‍ത്തിച്ചു. പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.