Thursday, April 25, 2024
keralaNewspolitics

ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനെന്ന് ലീഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി.

ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനെന്ന് ലീഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി. ഉത്തരവ് ഇറക്കിയത് 2011ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. 80:20 എന്ന സ്‌കീം അന്നത്തെ സര്‍ക്കാറിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത് ചര്‍ച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി. പഴി മുഴുവന്‍ യുഡിഎഫിന്റെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഇനി എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.ഉത്തരവ് ഇറങ്ങിയത് വിഎസ് സര്‍ക്കാരിന്റെ കാലത്തെന്ന് ഇ.ടിയും

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച് ഇടത് മുന്നണി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ തയ്യാറായില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം സംബന്ധിച്ച് മുന്‍മന്ത്രിമാരുടെ പ്രസ്താവന നുണയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനായി സര്‍ക്കാര്‍ സത്യാവസ്ഥ മറച്ചുവെച്ചു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത് 2011ലാണ്. 30-01-2011നാണ് മറ്റ് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് നിലവില്‍ വന്നത്. ജൂണിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

‘സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കണം’

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലി ലീഗ്. സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കണം. അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും ലീഗ് നേതാവ് പിഎംഎ സലാം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആനുകൂല്യം മുസ്‌ലിം സമുദായത്തിന് വേണ്ടിയായിരുന്നു. അത് പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്ന് പിഎംഎ സലാം പറഞ്ഞു. യുഡിഎഫ് ആണ് 80:20 അനുപാതം കൊണ്ട് വന്നതെന്ന പ്രചാരണം തെറ്റാണ്. 2011ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് ഈ അനുപാതത്തില്‍ ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നത്. മറ്റ് സമുദായങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും ലീഗ് എതിരല്ല. ഏതെങ്കിലും സമുദായത്തിന്റെ ആനുകൂല്യത്തില്‍ നിന്നെടുത്തു മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ എതിര്‍ക്കും. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടറിഞ്ഞ ശേഷം ലീഗ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തിലെ ആനുകൂല്യ വിതരണത്തിനോട് യോജിപ്പില്ലെന്ന് പാലോളി

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സര്‍ക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.