Saturday, April 20, 2024
keralaNews

ദേശീയ, സംസ്ഥാനപാതകളില്‍ ഇനി മദ്യവില്‍പ്പന ശാലകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ദേശീയ, സംസ്ഥാനപാതകളില്‍ ഇനി മദ്യവില്‍പ്പന ശാലകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതകളിലും ദേശീയ, സംസ്ഥാന പാതയുടെ അടുത്തു നിന്ന് 500 മീറ്റര്‍ പരിധിയിലും ദേശീയപാതയോരത്തുള്ള ഒരു സര്‍വീസ് പാതയിലും മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കി. 20,000 ആളുകളോ അതില്‍ കുറവോ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളുടെ കാര്യത്തില്‍, 500 മീറ്ററിന്റെ ദൂരം 220 മീറ്ററായി കുറച്ചു.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഉത്തരവിട്ടു. കൂടാതെ, 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 185 പ്രകാരം മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തടവും പിഴയും ശിക്ഷ നല്‍കാം. മദ്യപിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മന്ത്രാലയം പ്രചരണം നടത്തും.

ദേശീയപാതകളുടെ വികസനം, ദേശീയപാതകളിലുള്ള വസ്തുവിലേക്ക് പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ദേശീയപാതകളുടെ അവകാശത്തിന് വെളിയില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ ഉപയോഗത്തിലും കച്ചവട പ്രവര്‍ത്തനത്തിലും മന്ത്രാലയത്തിന് നിയന്ത്രണമില്ല. ഇത് സംസ്ഥാന വിഷയമായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നില്ല.ദേശീയ, സംസ്ഥാന പാതകളില്‍ മദ്യവില്‍പ്പന നിരോധിക്കാന്‍ 2016 ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയപാതയിലും പരിസരത്തും പുതിയ മദ്യവില്‍പ്പന ശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. ഏതെങ്കിലും മദ്യക്കടയുടെ പരസ്യം ദേശീയ അല്ലെങ്കില്‍ സംസ്ഥാന പാതകളില്‍ നിന്ന് കാണുക പോലും ചെയ്യരുതെന്നും കോടതി ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ലൈസന്‍സ് ഉള്ള കാലയളവ് വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിലവിലുള്ള മദ്യവില്‍പ്പനശാലകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.