Friday, April 19, 2024
keralaNews

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കോടതി ദിലീപിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കേസിലെ നിര്‍ണായക സാക്ഷിയെ ദിലീപ് അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന്റെ പക്കലുണ്ടെന്നാണ് സൂചന. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാന്‍ ദിലീപ് ശ്രമിച്ചു. കേസില്‍ നേരത്തെ ഒന്നുരണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

കേസില്‍ നടനും എം.എല്‍.എയുമായ മുകേഷ് ഇന്ന് ഹാജരായിട്ടുണ്ട്. മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി പിന്നീടാണ് ദിലീപുമായി അടുക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരമാണ് ഇന്ന് നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.