Friday, March 29, 2024
keralaNews

തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതല്‍ അദാനിക്ക് സ്വന്തം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Thiruvananthapuram airport) ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി (Adani) ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ (Supreme Court) പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് വീണ്ടും ശശി തരൂര്‍ എംപി രംഗത്തെത്തി.

തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയര്‍ന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഓഫര്‍ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് കരുതാം. അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ അവര്‍ക്ക് അവസരം നല്‍കണം. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ലെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇതുവരെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുമെന്നും തരൂര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല. നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സിലും അറിയിച്ചിട്ടുണ്ട്.