Friday, March 29, 2024
keralaNewspolitics

ചില കാര്യങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ അസ്വാഭാവിക തിടുക്കം കാണിക്കുന്നു: മുഖ്യമന്ത്രി

പാലക്കാട്: കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ അസ്വാഭാവിക തിടുക്കം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം കാണിക്കുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ അമിതാധികാര നടപടി. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല.
കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി സി മാരെ കേള്‍ക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വിസി മാര്‍ക്കും ബാധകമാക്കാന്‍ കഴിയില്ല, ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം.യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ വിധിയില്‍. പുനപ്പരിശോധന ഹര്‍ജിക്ക് ഇനിയും അവസരമുണ്ട്.സര്‍വകലാശാല ഭരണം അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ നോക്കുന്നു. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ മറ്റു നിലപാടുകളും പിണറായി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സ് ഒപ്പിടാതെ തിരിച്ചയക്കുന്ന ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഓര്‍ഡിനന്‍സുകളും ബില്ലുകളും ഒപ്പിടുന്നില്ല.പരസ്യമായി പ്രതിഷേധം അറിയിക്കുന്നു 11 ഓര്‍ഡിനന്‍സുകള്‍ ലാപ്‌സായി.ബില്ലുകള്‍ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം.ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പുറത്താക്കാന്‍ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.