Saturday, April 20, 2024
indiaNewspolitics

ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി.

ഗുലാം നബി ആസാദിനു പിന്തുണ പ്രഖ്യാപിച്ച് കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ആസാദിനു പിന്നാലെ, കശ്മീരിലെ 5 മുതിര്‍ന്ന നേതാക്കളാണു രാജിവച്ചത്. ഇവര്‍ ഡല്‍ഹിയില്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ മന്ത്രിമാരും എംഎല്‍എമാരും ആയിരുന്ന ജി.എം.സരൂരി, ഹാജി അബ്ദുല്‍ റാഷിദ്, മുഹമ്മദ് അമിന്‍ ഭട്ട്, ഗുല്‍സാര്‍ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു രാജിവച്ചത്.കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ആസാദ്, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അഞ്ചു പേജുള്ള രാജിക്കത്തു നല്‍കിയാണ് ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധവും ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിന്റെ നിലവിലെ നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനവും ഉന്നയിച്ചു.ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെയാണു പാര്‍ട്ടിയില്‍നിന്നുതന്നെ ഗുലാം നബി ആസാദ് പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുന്‍ അംഗവും വിമത ജി23 സംഘത്തിലെ പ്രധാനിയുമാണ്. കേന്ദ്രമന്ത്രിയായും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.