Thursday, April 25, 2024
HealthkeralaNews

കോവിഡ് രോഗികള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചാലും ചികിത്സ നല്‍കാനുളള സംവിധാനം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി.

 

സംസ്ഥാനത്തെ കോവിഡ് രോഗികള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചാലും ചികിത്സ നല്‍കാനുളള ആരോഗ്യ സംവിധാനം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ കോവിഡ് ചികിത്സ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത മുന്നോട്ട് വയ്ക്കുന്ന സന്ദേശം അതാണെന്നും ശുചീകരണം, മാസ്‌ക് ധരിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ആളുകളും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീര്‍ക്കണം.കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാല്‍ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാല്‍ വലിയ അപകടം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.