Thursday, April 25, 2024
keralaNews

കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു.

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം.അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളേജ് അധികൃതര്‍ നിയമിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതര്‍ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

അവസാന വര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഭവമുണ്ടായത്. ആന്ധ്രസ്വദേശിനിയായ പെണ്‍കുട്ടിയാണ് പൊള്ളലേല്‍പ്പിച്ചത്. ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്. പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കള്‍ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കി.പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ദുരൂഹതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരേ മുറിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താമസിച്ചു വരികയാണ് ഇരുവരും. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയാണ്.തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചതാകാമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.