Thursday, April 25, 2024
keralaNewspolitics

കോടിയേരിക്ക് തുല്യം കോടിയേരി മാത്രം…..

കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ 2006-11 കാലയളവില്‍ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്.സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും ആയ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. അഖില, റിനീറ്റ. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 3 ന്.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയില്‍നിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികിത്സ തേടിയ അദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ത്തന്നെ തുടര്‍ചികിത്സയ്ക്കു പോയിരുന്നു. മേയ് 17 ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.2020 ല്‍ ആരോഗ്യകാരണങ്ങളാല്‍ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെകട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വര്‍ഷം സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ഒഴിഞ്ഞു. നിലവിലെ പിബി അംഗം എ.വിജയരാഘവനായിരുന്നു അന്ന് പകരം ചുമതല.

കണ്ണൂര്‍ കല്ലറ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍നിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂര്‍ത്തിയാക്കി.കണ്ണൂര്‍ തട്ടകത്തില്‍നിന്നാണ് നാടിന്റെ പേരു തന്നെ സ്വന്തം പേരിനു പകരം വയ്ക്കാവുന്ന തലത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വളര്‍ന്നത്. സ്‌കൂള്‍ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സജീവമായി. ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഇന്നത്തെ എസ്എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്‌കൂളില്‍ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പത്താം ക്ലാസിനുശേഷം വീട്ടുകാര്‍ തുടര്‍ന്നു പഠിക്കാന്‍ അയയ്ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയില്‍ രണ്ടു മാസം ജോലി ചെയ്തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970 ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവില്‍ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970 ല്‍ തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973 ല്‍ കോടിയേരി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. അതേവര്‍ഷം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.