Thursday, April 25, 2024
keralaNews

കൊച്ചിയില്‍ പതിനാറുകാരന്  ക്രൂരമര്‍ദനം.

കൊച്ചിയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം. അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേര്‍ന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തില്‍ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.അമ്മയുടെ സുഹൃത്ത് വീട്ടില്‍ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ കത്രികകൊണ്ട് മുറിവേല്‍പ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റര്‍ ഇട്ട നിലയിലും മറ്റൊരു കൈയ്യില്‍ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതില്‍ മൂത്ത മകനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്. നിലവില്‍ കുട്ടി ഒരു ബന്ധുവീട്ടിലാണ്.പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.