Thursday, April 25, 2024
keralaNewsObituary

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു.

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളിലൊരാളാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമായ യേശുദാസന്‍ മലയാള മനോരമയില്‍ ദീര്‍ഘകാലം കാര്‍ട്ടൂണിസ്റ്റായിരുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവില്‍ കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി 1938 ജൂണ്‍ 12 നാണ് സി.ജെ. യേശുദാസന്‍ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. 1955 ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാര്‍ട്ടൂണ്‍. ജനയുഗം, ശങ്കേഴ്‌സ് വീക്കിലി, ബാലയുഗം, കട്ട് കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. അസാധു, ടക് ടക്, ടിക്ടിക് എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തി. 1985 മുതല്‍ 2010 വരെ മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. ‘വനിത’യിലെ മിസിസ് നായര്‍, മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ‘പൊന്നമ്മ സൂപ്രണ്ട്’ എന്നിവയടക്കം ഒട്ടേറെ പ്രശസ്ത പംക്തികളുടെ സ്രഷ്ടാവായിരുന്നു യേശുദാസന്‍.

പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്‌മോര്‍ട്ടം, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കെ.ജി ജോര്‍ജിന്റെ ‘പഞ്ചവടിപ്പാല’ത്തിന് സംഭാഷണമെഴുതി. എന്റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് പലവട്ടം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് 2001 ല്‍ ലൈഫ് ടൈം അവാര്‍ഡ് നല്‍കി ആദരിച്ചു. എന്‍.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവന്‍ സ്മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്മാരക പുരസ്‌കാരം, ബി. എം. ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി. മക്കള്‍: സാനു വൈ.ദാസ്, സേതു വൈ.ദാസ്, സുകുദാസ്.