Saturday, April 20, 2024
keralaNewspolitics

കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ സൗമ്യനും, സമവായ അന്വേഷകനും…….

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികില്‍സയിലായിരുന്നു. രോഗബാധ മൂലം ഇടയ്ക്കു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തി. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കോടിയേരിയെ സന്ദര്‍ശിക്കാന്‍ ഇന്ന് ചെന്നൈയിലേക്ക് തിരിച്ചിരുന്നു. കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാല്‍പാടുകളായിരുന്നു കോടിയേരിയുടെ പടവുകള്‍.

കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേര്‍പാട്. കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങിയാല്‍ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാല്‍ കോടിയേരി ആയിരുന്നു. കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നതിലും, ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ വിജയന്റെ തുടര്‍ച്ചയായി.

ഓണിയന്‍ സ്‌കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ല്‍ ഇപി ജയരാജനെ
മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതല്‍ ഇങ്ങോട്ട് കോടിയേരി പിന്നില്‍ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.