Tuesday, April 16, 2024
HealthkeralaNews

കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ദില്ലി: പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. വാക്‌സീന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ ഈടാക്കാവൂയെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.പതിനെട്ട് മുതല്‍ അന്‍പത്തി ഒന്‍പത് വയസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് നല്‍കാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് അഥവാ കരുതല്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സീന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സീനേഷന്‍ എന്നതിനാല്‍ പണം നല്‍കേണ്ടി വരും.

രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. അതേസമയം സര്‍ക്കാര്‍ ആരോ?ഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സീനേഷനും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സീനേഷനും തുടരും. മൂന്നാം ഡോസ് നിര്‍ബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.