Thursday, April 25, 2024
indiaNews

കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു

ദില്ലി: കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. സേന നവീകരണമാണ് പ്രധാന ദൗത്യമെന്ന് മനോജ് പാണ്ഡെ പറഞ്ഞു.

വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി പ്രഖ്യാപനം നീളുകയാണ്.

കരസേനയുടെ ഇരുപത്തിയൊന്‍പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്. ജനറല്‍ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്.

സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ജനറല്‍ മനോജ് പാണ്ഡെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ചൈനയും പാകിസ്ഥാനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ പറയുന്നത്.

സേനാ നവീകരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി. ഉപമേധാവിയായി ജനറല്‍ ബി എസ് രാജുവും ചുമതലയേറ്റു.