Thursday, April 25, 2024
keralaNewspolitics

എല്‍ഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സി.പി.എം രക്ഷാ യാത്രയാണെന്നും എല്‍ഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘമാണെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് ഊര്‍ജ്ജം പകരാനും, തകര്‍ച്ചയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനുമുള്ള സി.പി.എം രക്ഷാ യാത്രയായി രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിണമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മിനെ കോണ്‍ഗ്രസിനൊപ്പം അണിനിരത്തുക എന്ന പരിമിതലക്ഷ്യം മാത്രമേ രാഹുല്‍ ഗാന്ധിക്കുള്ളു.              അഴിമതിയില്‍ മുങ്ങിക്കുളിച്ചും, ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടും കഴിയുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് രൂക്ഷമായ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം രാഹുല്‍ഗാന്ധിക്കില്ലെന്നും കുമ്മനം രാജശേഖര്‍ പറഞ്ഞു. നാട്ടില്‍ കാണുന്ന സകല പ്രശ്‌നങ്ങളുടെയും ഉത്തരവാദി മോദി സര്‍ക്കാരാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്.  കര്‍ഷകരുടെയും കശുവണ്ടി, കയര്‍, മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പറയുന്ന രാഹുല്‍ ഗാന്ധി, 64 വര്‍ഷം കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികള്‍ എന്ന വസ്തുത മനപ്പൂര്‍വ്വം മറച്ചുവയ്ക്കുന്നു. കശുവണ്ടി മേഖലയില്‍ നടന്ന 500 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ തയ്യാറാകുമ്പോള്‍ പ്രോസിക്യൂഷന് അനുമതി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. കെ.എം.മാണിയുടെ കോഴ കേസും, കോണ്‍ഗ്രസ് നേതാക്കളുടെ സോളാര്‍ തട്ടിപ്പ് കേസുമെല്ലാം സിപിഎമ്മിനോ, കോണ്‍ഗ്രസിനോ പ്രശ്‌നമല്ല. എല്‍ഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘമാണെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാണിച്ചു.