എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആറാട്ടോടുകൂടി തിരുവുത്സവം സമാപിച്ചു.
എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന തിരുവുത്സവം ആറാട്ടോടുകൂടി സമാപിച്ചു.
കൊരട്ടിയിൽ നടന്ന ആറാട്ടിനും ദീപാരാധനക്കും ശേഷം
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളിൽ സ്വർണ്ണ തിടമ്പേന്തി നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു ,
നിരവധി സ്ഥലങ്ങളിൽ നിലവിളക്ക് കൊളുത്തി ഗണപതി കൂട്ടും ഒരുക്കിയും ഭക്തജനങ്ങൾ ശബരീശനെ സ്വീകരിച്ചു.
എരുമേലി പേട്ട കവലയിൽ ജമാത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ് പ്രതിനിധികളേയും ,വെളിച്ചപ്പാടിനേയും പൊന്നാട അണിയിച്ച് സ്വീകരിച്ചു . ജാമാത്ത് പ്രസിഡന്റ് അഡ്വ. പി.എച്ച് ഷാജഹാൻ , ട്രഷറർ നാസർ പനച്ചി മറ്റ് പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുത്തു.തുടർന്ന് വലിയ നടപ്പന്തലിൽ നാദസ്വരം , ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തന്ത്രിയുടെ പ്രതിനിധി ശംഭു ഭട്ടതിരി, മേൽശാന്തി എം പി ശ്രീവത്സൻ , കീഴ്ശാന്തി എ. എൻ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊടിയിറക്കി.
ചടങ്ങുകൾക്ക് മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണർ ഒ ജി ബിജു, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ആർ രാജീവ് എന്നിവർ നേതൃത്വം നൽകി.