Saturday, April 20, 2024
indiaNews

ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം ; മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി എസ് ബിഐ.

 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി എസ് ബിഐ. വൈറസ് ആക്രമണത്തില്‍ മൊബൈല്‍ ഫോണില്‍നിന്ന് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷിതമായി മൊബൈല്‍ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനാവുമെന്നും കാണിച്ച് ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം എസ്ബിഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു. കൂടുതലായും മൊബൈല്‍ വഴിയുള്ള തട്ടിപ്പാണ് ഈയിടെ വര്‍ധിച്ചുവരുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മൊബൈല്‍ ഉപയോഗിച്ചു ബാങ്കിങ് ഇടപാട് നടത്തുന്നവരെയാണ് ഹാക്കര്‍മാര്‍ നോട്ടമിടുന്നത് എന്നതിനാല്‍ മൊബൈല്‍ ഫോണ്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന് സന്ദേശത്തിലൂടെ അറിയിക്കുന്നു. മാത്രമല്ല, ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളും കണക്ഷനുകളും തുറന്നിടരുത്, അറിയാത്തതോ വിശ്വാസമില്ലാത്തതോ ആയ നെറ്റ് വര്‍ക്കുകയളുമായി മൊബൈലിനെ ബന്ധിപ്പിക്കരുത, പാസ് വേഡോ യൂസര്‍ നെയിമോ ഫോണില്‍ സൂക്ഷിക്കരുത്, വൈറസുള്ള ഡാറ്റ മറ്റൊരു മൊബൈല്‍ ഫോണിലേക്കു കൈമാറരുതെന്നും സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.

ഹാക്കര്‍മാരുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടാന്‍ പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക, മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. മൊബൈലില്‍നിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറും മുമ്പ് ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്‌തെന്ന് ഉറപ്പുവരുത്തണം. മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റം പതിവായി അപ്‌ഡേറ്റ് ചെയ്യണം, 15 അക്ക ഇഎംഇഐ നമ്പര്‍ കുറിച്ചുവയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തേ, പൊതു സ്ഥലങ്ങളിലെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെതിരേ എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.