Wednesday, April 24, 2024
keralaNews

ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണ്ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വ്യക്തികളാണിവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുന്‍പാണ് നിര്‍ണ്ണായക തെളിവ് ആയേക്കാവുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറെന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫൊറെന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡിസ്‌കിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണ്‍ അയച്ചത്.