Thursday, April 18, 2024
keralaNews

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ കാണാന്‍ മന്ത്രിയെത്തി; ആരോപണവുമായി എം.എല്‍.എ.

നെഞ്ചു വേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനില്‍ അക്കരെ എം.എല്‍.എ. സ്വപ്നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നും അനില്‍ അക്കര ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് സ്വപ്ന ചികിത്സയില്‍ കഴിയുന്നത്.

സ്ഥലം എം.എല്‍.എ ആയ താനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ആലത്തൂര്‍ എം.പി രമ്യാ ഹരിദാസും ഉള്‍പ്പടെയുള്ള പ്രദേശത്തെ ജന പ്രതിനിധികള്‍ മെഡിക്കല്‍ കോളേജിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുത്ത് വൈകുന്നേരം ആണ് തിരിച്ചു പോന്നത്. അതിന് ശേഷം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടും പ്രിന്‍സിപ്പലുമായി മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വിവരമാണ് എട്ടുമണിയോട് കൂടി ലഭിക്കുന്നത്. പിറ്റേ ദിവസം 12 മണിയോട് കൂടി എ.സി മൊയ്തീന്‍ മെഡിക്കല്‍ കോളേജിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. അവിടെ സഹകരണ വകുപ്പിന്റെ വലിയൊരു പദ്ധതി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്.

തങ്ങളെയെല്ലാം ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത് എന്തിനാണെന്ന് മൊയ്തീന്‍ വ്യക്തമാക്കണം. അന്നു വന്ന പ്രിന്‍സിപ്പളും ജില്ലാ കളക്ടറും എ.സി മൊയ്തീനും ചേര്‍ന്നാണ് സ്വപ്ന സുരേഷുമായി ചേര്‍ന്നുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവര്‍ ചേര്‍ന്നാണ്. സ്ഥലം എം.എല്‍.എയെയും എം.പിയെയും ഒഴിവാക്കി, വാര്‍ഡ് മെമ്പര്‍മാരെ ഒക്കെ ഒഴിവാക്കിയാണ് എ.സി മൊയ്തീന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അസുഖവുമില്ലാതെ റമീസും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഇത് മൊഴികള്‍ തിരുത്താനാണ്. എ.സി മൊയ്തീനെ എന്‍.ഐ.എ നിരീക്ഷണത്തിലാക്കണം. ഫോണ്‍ രേഖകള്‍ പരിശോധിക്കണം. സ്വപ്നയും റമീസും കിടക്കുന്ന വാര്‍ഡുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നും ഈ വാര്‍ഡുകളില്‍ എന്‍.ഐ.എ നിരീക്ഷണം നടത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.