Thursday, March 28, 2024
keralaNewsUncategorized

ആലപ്പുഴ പാണാവള്ളിയില്‍ തീരദേശ പരിപാലന ചട്ടംലംഘിച്ച കെട്ടിയ റിസോര്‍ട്ട് പൊളിച്ച് നീക്കും

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയില്‍ തീരദേശ പരിപാലന ചട്ടംലംഘിച്ച കെട്ടിയ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും. ഇതിന് മുന്നോടിയായി റിസോര്‍ട്ട് കയ്യേറിയ 2.9 ഹെക്ടര്‍ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയാവും പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുക.2013-ല്‍ ഹൈക്കോടതിയും 2020 ജനുവരിയില്‍ സുപ്രീംകോടതിയും കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും കൊവിഡ് സാഹചര്യം കാരണം നടപടി ക്രമങ്ങള്‍ പിന്നെയും നീളുന്ന നിലയായി. ഒടുവില്‍ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ വിഷയത്തില്‍ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോര്‍ട്ടിലെത്തിയ കളക്ടര്‍ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചു. ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്. എന്നാല്‍ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കല്‍ നടപടികളിലേക്ക് കടക്കുന്നത്.മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് 2011 ല്‍ കാപ്പിക്കോ റിസോര്‍ട്ട് പണിതത്. റിസോര്‍ട്ടിന്റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ കെട്ടിടത്തില്‍ നിന്നും മാറ്റിയ ശേഷമാകും റിസോര്‍ട്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റുക. റിസോര്‍ട്ട് നാളെ പൊളിക്കും. നാളെ രാവിലെ പത്തിന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും.