Thursday, March 28, 2024
EntertainmentkeralaNews

അരങ്ങില്‍ ചിരിച്ചും ചിരിപ്പിച്ചും നിറഞ്ഞ നിന്ന നടന്‍

മലയാള സിനിമയില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങില്‍ നിറഞ്ഞ നടനാണ് മാമുക്കോയ.കോഴിക്കോടന്‍ ഭാഷയില്‍ ഹാസ്യനടന്‍ എന്ന നിലയിലും സ്വഭാവനടന്‍ എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കെറി.സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ വര്‍ഷം മാമുക്കോയ നേടിയെടുത്തു.ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പഠനശേഷം കല്ലായിയില്‍ മരമളക്കുന്ന ജോലിയില്‍ പ്രവേശിച്ചു. നാടകാഭിനയത്തിലും നിറഞ്ഞുനിന്ന മാമുക്കോയനാടകവും ജോലിയും ജീവിതത്തില്‍ ഒരുമിച്ചു കൊണ്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ വിജയം.

റാംജി റാവു സ്പീക്കിംഗ് ഹംസക്കോയ

മാമുക്കോയ എന്ന നടന്‍ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും. എന്നും മലയാളി അദ്ദേഹത്തെ തിരിച്ചറിയുന്നത് ആ ഒറ്റവിളിയിലാണ് ‘ബാലാഷ്ണാ’ എന്ന വിളി.., മാമുക്കോയ എന്ന നടന്‍ മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമാണ റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയ.

പെരുമഴക്കാലത്തിലെ അബ്ദു

കമല്‍ സംവിധാനം ചെയ്ത് 2004 ല്‍ ഇറങ്ങിയ ചിത്രമാണ് പെരുമഴക്കാലം. സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട മറ്റൊരു സ്ത്രീയുടെ മുന്നില്‍ യാചിക്കുന്ന മകള്‍ക്കൊപ്പം നിശബ്ദമായ സാന്നിധ്യമായി അബ്ദുവുണ്ട്. പ്രായമായ ഒരു മനുഷ്യന്റെ ജീവിത അലച്ചിലുകള്‍ ഗംഭീരമാക്കിയ മാമുക്കോയ ഈ റോളിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം എന്ന സംസ്ഥാന അവാര്‍ഡും നേടി.

കുരുതിയിലെ മൂസ ഖാദര്‍

2021 ല്‍ ഒടിടിയില്‍ റിലീസ് ചെയ്ത കുരുതിയെന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ശക്തമായ കഥാപാത്രമാണ് ഇതെന്നാണ് നിരൂപകര്‍ അടക്കം പ്രശംസിച്ചത്.

നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്ത്

ദാസനെയും വിജയനെയും ദുബായില്‍ എത്തിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്ന ഗാഫൂര്‍ ഒരു ചെറിയ വേഷമാണ്. എന്നാല്‍ മാമുക്കോയ എന്ന നടനെ എന്നും മലയാളി ഓര്‍ക്കുന്നത് ഈ വേഷം കൊണ്ടുകൂടിയാണ്. എന്തായാലും ദാസനെയും വിജയനെയും പറ്റിച്ച ഗഫൂര്‍ കാ ദോസ്ത് ഒരിക്കലും മലയാളി മറക്കില്ല.

കീലേരി അച്ചു

1991 ല്‍ ഇറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തിലെ കീലേരി അച്ചു എന്ന കഥാപാത്രം വളരെ ചെറിയൊരു കഥാപാത്രമാണ്. ഒരു നാടന്‍ ചട്ടമ്പി. എന്നും നിറഞ്ഞു നില്‍ക്കുന്ന ട്രോള്‍ മെറ്റീരിയലാണ് കീലേരി അച്ചുവെന്ന മാമുക്കോയയുടെ വേഷം.

സന്ദേശത്തിലെ മണ്ഡലം പ്രസിഡന്റ് പൊതുവാള്‍

സന്ദേശം എന്ന ചിത്രത്തിലെ ഐഎന്‍എസ്പി മണ്ഡലം പ്രസിഡന്റ് പൊതുവാള്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത മാമുക്കോയയുടെ വേഷമാണ്. ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താവുന്ന വേഷമാണ് പൊതുവാള്‍ ജി.

കുഞ്ഞനന്തന്‍ മേത്രി

ഒരാള്‍ കിടക്കുമ്പോ ചെറ്റ വര്‍ത്താനം പറയരുതെന്ന് പറഞ്ഞ് കവിള്‍ നോക്കി വീക്കുന്ന കുഞ്ഞനന്തന്‍ മേസ്ത്രി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1990ലെ തലയണമന്ത്രം ചിത്രത്തിലെ ഒരോ കഥാപാത്രവും മനോഹരമാണ്. ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിംഗ്..

1990 ല്‍ ഇറങ്ങിയ കൗതുക വാര്‍ത്തകള്‍ എന്ന ചിത്രത്തിലെ അഹമ്മദ് കുട്ടിയെന്ന കുക്കിന്റെ വേഷം ഇന്നും മലയാളിക്ക് ചിരി സമ്മാനിക്കുന്ന വേഷമാണ്. തുളസി ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിരവധി ഹാസ്യ നടന്മാര്‍ പൂണ്ടു വിളയാടുമ്പോള്‍ അതില്‍ മാമുക്കോയയുടെ കുക്ക് വേഷം ശരിക്കും തകര്‍ക്കുന്നുണ്ട്.

ചന്ദ്രലേഖയിലെ ബീരാന്‍

പണം കടം കൊടുത്ത് അത് തിരിച്ചുവാങ്ങാന്‍ നടക്കുന്ന ബീരാന്‍. നൂറിന്റെ മാമ ഇങ്ങനെ എന്നും മലയാളി ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളാണ് ചന്ദ്രലേഖ എന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം നല്‍കുന്നത്.

മഴവില്‍ കാവടിയിലെ കുഞ്ഞിഖാദര്‍

സത്യന്‍ അന്തിക്കാടിന്റെ രസകരമായ ചിത്രത്തില്‍ ജയറാമിന്റെ സുഹൃത്തായ കുഞ്ഞി ഖാദര്‍ ശരിക്കും മലയാളിയെ ചിരിപ്പിച്ച കഥാപാത്രമാണ്. അതേ സമയം തന്നെ ലോക്കപ്പിലിരുന്ന് ചിരിക്കുന്ന ആ ചിത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട മീം ആണ്.